ഈ കഥകൾ ഒന്നും ഞാൻ എഴുതിയത്തല്ല . ആര് എഴുതിയാതാണെന്നു എനിക്ക് അറിയില്ല , എനിക്ക് വാട്സപ്പിൽ കിട്ട്യതാണ് പക്ഷെ എന്നെ ഒരുപാട് സ്പർശിച്ചവയാണു
1, 💕 പ്രണയം...💞
എല്ലാവരും കേട്ടിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ്. അത് ഓര്‍മിപ്പിക്കുക എന്ന ഉദ്ദേശ്യമേ ഉള്ളൂ:
അന്ന് രാത്രി അയാള്‍ ഭാര്യയുടെ ഒപ്പം അത്താഴം കഴിക്കുന്നതിനിടയില്‍ അവളുടെ കൈ പിടിച്ചു.
"നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്."
സംശയത്തോടെ ഭാര്യ നോക്കി.
"എനിക്ക് ഡിവോഴ്സ് വേണം."
ഒരു ഞെട്ടല്‍ അവളുടെ മുഖത്ത് കണ്ടു. "എന്തുകൊണ്ട്?"
ഉത്തരം പറയാന്‍ ആവാതെ അയാള്‍ കുഴങ്ങി. മൌനം മാത്രം കണ്ടപ്പോള്‍ വികാരവിക്ഷോഭത്തില്‍ അവള്‍ കയ്യില്‍ ഇരുന്ന സ്പൂണുകള്‍ ഒക്കെ വലിച്ചെറിഞ്ഞു. പാത്രങ്ങള്‍ തട്ടി. പൊട്ടിക്കരഞ്ഞു. "എന്തുകൊണ്ട്?"
"നിന്നെ ഞാന്‍ പഴയത് പോലെ ഇഷ്ടപ്പെടുന്നില്ല. പക്ഷെ അത് നിന്‍റെ കുഴപ്പമല്ല. എനിക്ക് മറ്റൊരു സ്ത്രീയോട് പ്രണയമുണ്ട്."
അയാള്‍ ഡിവോഴ്സ് എഗ്രീമെന്‍റ് കാണിച്ചു. അയാളുടെ വീട്, വാഹനം, സ്വത്തുക്കളുടെ മുപ്പതു ശതമാനം അവള്‍ക്കായി കൊടുത്തിരിക്കുന്നു.
ആ പേപ്പര്‍ അവള്‍ കീറിക്കളഞ്ഞു. ഉറക്കെ പൊട്ടിക്കരഞ്ഞു. അത് അയാള്‍ക്ക് ഒരു ആശ്വാസം പോലെ തോന്നി. രാത്രി വൈകിയും അവള്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. രാവിലെ അയാള്‍ എഴുന്നേറ്റപ്പോഴും അവള്‍ എഴുതുകയായിരുന്നു. അയാളെ കണ്ടതും അവള്‍ പറഞ്ഞു, "ശരി. പക്ഷെ എനിക്ക് ചില നിബന്ധനകള്‍ ഉണ്ട്."
"പറയൂ."
"നമ്മുടെ മകന് ഫൈനല്‍ എക്സാം ആണ്. അവനെ ബുദ്ധിമുട്ടിക്കരുത്. അതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് എനിക്ക് വേണം. ആ മാസം നമ്മള്‍ പഴയ പോലെ ആയിരിക്കും. ആ മാസം എല്ലാ ദിവസവും രാവിലെ എന്നെ വിവാഹദിനം കയ്യില്‍ എടുത്ത് കിടപ്പുമുറിയില്‍ പോയത് പോലെ കയ്യിലെടുത്ത് കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതില്‍ വരെ പോകണം."
ഇവള്‍ക്ക് ഭ്രാന്താണോ എന്ന് ചിന്തിച്ചുകൊണ്ട് തന്നെ അയാള്‍ നിബന്ധനകള്‍ക്ക് വഴങ്ങി. ആദ്യ ദിനം അയാള്‍ അവളെ കയ്യിലെടുത്ത് പുറത്തേയ്ക്ക് നടക്കുമ്പോള്‍ ഉള്ളില്‍ അതിനോട് മനസ്സുകൊണ്ട് ചേരാന്‍ നന്നേ ബുദ്ധിമുട്ടി. അയാളുടെ കയ്യില്‍, കണ്ണടച്ചുകൊണ്ട് കിടക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നമ്മുടെ മകന്‍ ഒന്നും അറിയരുത്." അപ്പോള്‍ മകന്‍ പുറകെ നിന്ന് സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് അല്പം കൂടി എളുപ്പത്തില്‍ അവര്‍ അഭിനയിച്ചു. അയാളുടെ കയ്യില്‍ കിടന്ന് അവള്‍ അയാളുടെ നെഞ്ചിലെക്ക് തലചായ്ച്ചു. അയാള്‍ അവളെ സൂക്ഷ്മമായി നോക്കി. അവളുടെ തല നരച്ചിരിക്കുന്നു. മുഖത്തു ചുളിവുകള്‍. എന്നോടൊപ്പം ജീവിച്ച് അവള്‍ക്ക് പ്രായമേറിയത് അയാള്‍ ആദ്യമായിട്ടാണ് ശ്രദ്ധിച്ചത്.
ഓരോ ദിവസവും ചെല്ലുംതോറും ഇത് അവരുടെ ഒരു ശീലമായി. അവളുടെ ഭാരം കുറഞ്ഞതായും കയ്യില്‍ അവള്‍ കൃത്യമായി ഒതുങ്ങുന്നതായും അയാള്‍ക്ക് തോന്നി. അവളുടെ മണം പോലും അയാള്‍ക്ക് പരിചിതമായി. മകന് ഈ കാഴ്ച ശീലമായി.
അങ്ങനെ പോകെ, ഒരു ദിവസം ഏതു വസ്ത്രം ധരിക്കണം എന്നുള്ള ആശങ്കയില്‍ എല്ലാ വസ്ത്രങ്ങളും അവള്‍ കട്ടിലില്‍ വലിച്ചിടുന്നത് അയാള്‍ കണ്ടു. "എല്ലാം വലുതാണ്" എന്ന് അവള്‍ പറയുമ്പോഴാണ് അവള്‍ വളരെ അധികം ക്ഷീണിച്ചു എന്ന് അയാള്‍ കണ്ടത്. അത്രത്തോളം വിഷമം ചുമക്കുന്നുണ്ട് അവള്‍ എന്ന് അയാള്‍ ഓര്‍ത്തു. "അച്ഛാ... അമ്മയെ എടുക്ക്... സമയമായി", മകന് ഇത് ശീലമായിരിക്കുന്നു.
കേട്ടപ്പോള്‍ പുഞ്ചിരിച്ച് അമ്മ അവനെ ചേര്‍ത്തു. അയാള്‍ അവളെ എടുത്ത് പുറത്തേയ്ക്ക് നടന്നു. അയാള്‍ അവളെ തന്നെ നോക്കി. "എന്നോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച്, എന്നോടൊപ്പം വാര്‍ധക്യത്തിലേക്ക് അടുക്കുന്ന സ്ത്രീ. എന്‍റെ മകനെ എനിക്ക് തന്നവള്‍. എന്നെ മാത്രം സ്നേഹിച്ച്, എനിക്ക് വേണ്ടി വേദന തിന്ന്, എനിക്ക് വേണ്ടി ആരോഗ്യവും സൗന്ദര്യവും കളഞ്ഞ സ്ത്രീ. ഇപ്പോഴും എന്നെ കുറ്റപ്പെടുത്താതെ എന്‍റെ മകന് വേണ്ടി ജീവിക്കുന്നവള്‍..." കയ്യില്‍ സുഖമായി കിടന്ന അവളുടെ നെറുകില്‍ അയാള്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞു. അവള്‍ പുഞ്ചിരിച്ചു. അയാളും മറുപടിയായി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു. പെട്ടെന്ന് വിവാഹദിനം അവളെ കയ്യിലെടുത്ത് നടന്ന അതേ സ്നേഹത്തോടെ അയാള്‍ പതിയെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നടന്നു. ഇറങ്ങാന്‍ നേരം വീണ്ടും അവളെ കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു.
അയാള്‍ പോയത് ഓഫീസിലേക്കല്ല. ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. അവളെ കണ്ടതും അയാള്‍ പറഞ്ഞു, "എനിക്ക് ഡിവോഴ്സ് വേണ്ട. എന്നോട് ക്ഷമിക്കണം. ഞാന്‍ എന്‍റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ വേര്‍പിരിയാന്‍ വയ്യ." കാമുകി ഞെട്ടലോടെ പ്രതികരിച്ചു. ഉയര്‍ന്ന ശബ്ദത്തില്‍ അയാളെ കുറ്റപ്പെടുത്തി. അയാളുടെ മനസ്സില്‍ വന്നത്, ആ അത്താഴ സമയത്ത് തന്നെ കുറ്റപ്പെടുത്താതെ സ്വയം പൊട്ടിക്കരഞ്ഞ തന്‍റെ ഭാര്യയുടെ മുഖമാണ്.
ആ വീട്ടില്‍ നിന്ന് ഇറങ്ങി പോകും വഴി റോസാപ്പൂക്കളുടെ ഒരു ബൊക്കെ അയാള്‍ വാങ്ങിച്ചു. അവളുടെ പേര് അതില്‍ എഴുതുമ്പോള്‍ അയാള്‍ പ്രണയം കൊണ്ട് പുഞ്ചിരിച്ചു.
വീട്ടിലെത്തും വരെ ഒരു ഫ്ലാഷ് ബാക്ക് പോലെ അയാളുടെ, അവളുടെ, കാമുകിയുടെ ജീവിതങ്ങളെ റിവൈന്‍ഡ് ചെയ്തു. തെറ്റുകാരന്‍ താനാണ്. അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന പ്രണയം. പക്ഷെ ഭാര്യ... അവളെക്കാള്‍ മറ്റെന്തു ഗുണം കൂടിയാലും മറ്റൊരു സ്ത്രീ വേണ്ടെന്ന് അയാള്‍ക്ക് തോന്നിയത് അവളെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ്. ചിന്തകള്‍ പിന്നിട്ട് അയാള്‍ വീട്ടിലെത്തി. ഓടി മുകളില്‍ ചെന്ന് കിടപ്പുമുറിയുടെ വാതില്‍ തുറന്നു. അവള്‍ ഉറങ്ങുകയാണ്. നിശബ്ദമായി അയാള്‍ അവളുടെ അരികില്‍ എത്തി, ബൊക്കെ അവള്‍ ഉണര്‍ന്നാല്‍ കാണുന്ന ഇടത്ത് വച്ചു. അടുത്തിരുന്ന്‍ അവളെ തന്നെ അയാള്‍ നോക്കി. അവളുടെ കയ്യില്‍ ചുരുട്ടിയ കടലാസ് കണ്ടത് അപ്പോഴാണ്. അത് തനിയ്ക്കുള്ളതാകും. സന്തോഷത്തോടെ, പതിയെ അത് കരസ്ഥമാക്കി. തുറന്നു വായിച്ചു.
"ഞാന്‍ എന്ന് മരിയ്ക്കും എന്നറിയില്ല. നാളുകളായി എനിക്ക് ക്യാന്‍സര്‍ ആണ്. പക്ഷെ ഇന്ന് എന്നോട് ഡിവോഴ്സ് വേണം എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ക്യാന്‍സറിനെക്കാള്‍ വലിയ വേദനകള്‍ ജീവിതത്തില്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഒരു ഡിവോഴ്സ് നമ്മുടെ ജീവിതത്തില്‍ വേണ്ട. അതിനു മുന്‍പ് ഞാന്‍ പോയിരിക്കും. നമ്മുടെ മകന്‍ എന്നോര്‍ക്കുമ്പോഴും അവന്‍റെ അച്ഛന്‍റെയും അമ്മയുടെയും ബന്ധം ഏറ്റവും ഉദാത്തമാണ് എന്ന് അവനു തോന്നണം. നിങ്ങള്‍ അവന്‍റെ മുന്നില്‍ ഒരു തെറ്റുകാരന്‍ ആകരുത്. അമ്മയെ പൊന്നു പോലെ നോക്കിയ, പ്രണയിച്ച, എന്നും രാവിലെ സ്നേഹപൂര്‍വ്വം കയ്യിലെടുത്ത ഏറ്റവും നല്ല ഭര്‍ത്താവ് ആയിരിക്കണം അവന്‍റെ അച്ഛന്‍. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ പ്രണയിക്കുന്ന സ്ത്രീയെ വിവാഹം ചെയ്യണം. അതിലൂടെ നിങ്ങളുടെ ആഗ്രഹവും സഫലമാകും. അതിന് ഒരു മാസത്തെ കാത്തിരിപ്പ് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. ദൈവം എനിക്ക് അനുവദിച്ചത് അത്രയും നാളുകള്‍ ആണ് എന്ന് ഡോക്റ്റര്‍ പറയുന്നു. എന്നെങ്കിലും ഈ കത്ത് കാണുമ്പോള്‍ ഇതായിരുന്നു ഞാന്‍ പറഞ്ഞതിനും ചെയ്തതിനും ഉള്ള കാരണം എന്ന് നിങ്ങള്‍ അറിയണം. നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. വിവാഹദിനത്തിലേതു പോലെ പ്രണയിക്കുന്നു. നിങ്ങളുടെ നവവധുവാണ് മനസ്സ് കൊണ്ട് എന്നും ഞാന്‍..."
"ജീവിതത്തോട് യുദ്ധം ചെയ്യുമ്പോള്‍ അവള്‍ ഒരു ആശ്രയം കൊതിച്ചിരിക്കും. അന്ന് ഞാന്‍ തിരക്കിലായിരുന്നു, മറ്റൊരുവളെ ഇവളേക്കാള്‍ പ്രണയിക്കുന്നതില്‍", കടലാസ് ചുരുട്ടിക്കളഞ്ഞു ബൊക്കെ എടുത്ത് അവളുടെ കയ്യില്‍ ചേര്‍ത്തു വച്ചു. നെറ്റിയില്‍ പ്രണയപൂര്‍വ്വം ചുംബിച്ചു.
"നിനക്ക് വിട..."
അവളെ കയ്യിലെടുത്ത് അയാള്‍ നടന്നു. അയാളുടെ കയ്യില്‍ ഏറ്റവും നന്നായി ഇണങ്ങി അവള്‍ കിടന്നു. കിടപ്പുമുറിയില്‍ നിന്ന് മുന്‍വാതിലിലേക്ക്... അമ്മ മരിച്ചത് അറിയാതെ, അത് കണ്ടു മകന്‍ കയ്യടിച്ചു. "പക്ഷെ സമയം തെറ്റിയല്ലോ അച്ഛാ..." പതിവായി രാവിലെ മാത്രം കാണുന്ന കാഴ്ചയില്‍ അവന്‍ അത്ഭുതം പ്രകടിപ്പിച്ചു. അയാള്‍ അവളെ മെല്ലെ നിലത്തു കിടത്തി.
"സമയം തെറ്റി..." അയാള്‍ മറുപടി പറഞ്ഞു.
---------------
ഞാന്‍ വായിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല കഥകളില്‍ ഒന്ന്, അല്പം മിനുക്കുപണികളോടെ ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,
2, മിരാക്കിൾ
ആരെഴുതിയതായാലും ഒരുപാട് കരയിപ്പിച്ചു
അവള്‍ ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന്‍ കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള്‍ പുറത്തേയ്‌ക്കോടി.
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എനിക്കൊരു മരുന്ന് വേനം."
കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.
"പ്രിസ്‌ക്രിപ്ഷന്‍ കാണിക്കൂ."
"അതെന്തിനാ... ?"
ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന്‍ തുടങ്ങി.
"മരുന്നിന്റെ പേരറിയുമോ,,,?"
സംശയത്തോടെ വിക്കി വിക്കി അവള്‍ പറഞ്ഞു.
"അത്... മരുന്നിന്റെ പേര്... 'മിരക്കില്‍' ന്നാ. 'മിരക്കില്‍'..."
"എന്ത്.... എന്താ..."
അവള്‍ ആവര്‍ത്തിച്ചു.
"മിരക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."
അയാള്‍ നിരാശയോടെ തലയാട്ടി.
"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"
അവളുടെ കുഞ്ഞുമുഖം വാടി.
"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിറ്റ്ണ്ട്. ദാ..."
തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള്‍ അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.
"മതിയായില്ലെങ്കി... ഇന്നീം കൊണ്ട്‌രാം "
അയാള്‍ സഹതാപത്തോടെ ചിരിച്ചു.
"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.
അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.
"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം."
"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... "
"എന്താണ് ചേട്ടന്റെ അസുഖം...?"
"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ...."
"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"
"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ് പറഞ്ഞെ..."
അപ്പോഴേയ്ക്കും അവള്‍ കരയാന്‍ തുടങ്ങിയിരുന്നു.
"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന്‍ ഇപ്പോള്‍ കിടക്കുന്നത്..?"
"ദാ... അവിടെയാ..."
"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.. "
ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. മാതാപിതാക്കളില്‍നിന്നും, പത്തുവയസ്സുള്ള, അസുഖബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍പോലും രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി. സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും. അതുവരെയുള്ള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു. നഴ്‌സിനോടു സംസാരിച്ചതിനുശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
അയാള കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. മടങ്ങി പോകുന്നതിനുമുന്‍പ് അയാള്‍ തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയോടു ചോദിച്ചു.
"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."
അവള്‍ ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ.
"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."
അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്‍ബലത്താല്‍ അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.
"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."
"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്. അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. പക്ഷെ ഇവള്‍ മാത്രം അതിനെ തേടിയിറങ്ങി. മിടുക്കി!
3, ടിവി
ഒരു സ്കൂള്‍ അധ്യാപിക സ്കൂളില്‍ നിന്ന് കടലാസുകള്‍ നോക്കുന്നതിനിടയില്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേയ്ക്ക് ഒരു കടലാസ് കൊണ്ടുചെന്നു. "ഇതൊന്നു വായിക്കൂ...", ഭാര്യ പറഞ്ഞു. ഭര്‍ത്താവ് വായിച്ചു തുടങ്ങി. എന്താവാന്‍ ആണ് ആഗ്രഹം എന്ന ചോദ്യത്തിനുള്ള ഒരു കുട്ടിയുടെ മറുപടി ആണ് പേപ്പറില്‍. "എനിക്ക് ഒരു ടിവി ആകണം. മറ്റൊന്നും ആകണ്ട. ഞങ്ങളുടെ വീട്ടില്‍ ടിവിയോടാണ് എല്ലാവര്‍ക്കും എന്നെക്കാള്‍ ഇഷ്ടം. ഞാന്‍ ടിവി ആയാല്‍ എനിക്ക് വീട്ടില്‍ നല്ലൊരു സ്ഥാനം കിട്ടും. എനിക്ക് ചുറ്റും അച്ഛനും അമ്മയും ചേട്ടന്മാരും വന്നിരിക്കും. അവരുടെ കുറെ സമയം എനിക്ക് തരും. ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധയോടെയും ഗൌരവത്തോടെയും കേള്‍ക്കും. എന്നെ അവര്‍ ഒരിക്കലും തടസ്സപ്പെടുത്തില്ല, അവഗണിക്കില്ല. അച്ഛന്‍ ഓഫീസ് കഴിഞ്ഞ് ക്ഷീണത്തോടെ വരുമ്പോള്‍, ഞാന്‍ എപ്പോഴും ഓടിച്ചെല്ലാറുണ്ട്. അപ്പോള്‍ അച്ഛന്‍ എന്നെ തട്ടിമാറ്റി സോഫയില്‍ ഇരുന്നു ടിവി കാണും. അപ്പോള്‍, അച്ഛനെ ശല്യപ്പെടുത്തണ്ട എന്ന് അമ്മ എന്നോട് ദേഷ്യത്തോടെ പറയും. ടിവി ആയാല്‍ അച്ഛന്‍ ആദ്യം എന്നെ തന്നെ നോക്കും! അമ്മയ്ക്ക് എന്തെങ്കിലും വിഷമം വന്നാലും അമ്മ ടിവി കാണാന്‍ ആണ് പോകാറുള്ളത്. ഞാന്‍ ടിവി ആയാല്‍ അമ്മയ്ക്ക് വിഷമം വരുമ്പോള്‍ എന്നെ കൂട്ട് പിടിക്കും. എന്‍റെ ചേട്ടന്മാര്‍ എന്‍റെ കൂടെ കളിക്കാറില്ല. എപ്പോഴും ടിവിയാണ് നോക്കുക. റിമോട്ടിനായി അവര്‍ എപ്പോഴും വഴക്കാണ്. ഞാന്‍ ടിവി ആയാല്‍ അവര്‍ എന്നെ കാണാന്‍ ആകും മത്സരിക്കുക. എല്ലാവരും എനിയ്ക്ക് വേണ്ടി അല്‍പ സമയം എങ്കിലും ചിലവഴിക്കും. അന്നേരം എന്നെക്കാള്‍ പ്രധാനമായി അവര്‍ക്ക് മറ്റൊന്നും ഉണ്ടാവില്ല. അവരെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും അപ്പോള്‍ എനിക്ക് കഴിയുകയും ചെയ്യും! എനിക്ക് മറ്റൊന്നും ആകണ്ട, ടിവി ആയാല്‍ മതി!" വായിച്ച് കടലാസ് തിരികെ കൊടുത്ത് ഭാര്യയോട് ആ ഭര്‍ത്താവ് ഗൌരവത്തോടെ പറഞ്ഞു: "നീ ഇത് കാര്യമായി എടുക്കണം. ആ കുട്ടിയുടെ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണം. കുട്ടികള്‍ക്കായി കുറച്ച് സമയം ചിലവഴിക്കാന്‍ പറ അവരോട്!" "അത് തന്നെയാണ് ആ ടീച്ചര്‍ ചെയ്തത്. നമ്മുടെ മോന്‍ ഈ എഴുതിയത് എന്നെ കൊണ്ട് വന്നു കാണിച്ച് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്! നിങ്ങളെ കാണിക്കാന്‍ കൊണ്ടുവന്നതാണ്!" നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുപകരണം ഉണ്ടാവും- ടിവിയോ, ലാപ്ടോപ്പോ, മൊബൈലോ...അങ്ങനെ എന്തെങ്കിലും. പക്ഷെ അതിനേക്കാള്‍ പ്രാധാന്യം അതര്‍ഹിക്കുന്ന വ്യക്തികള്‍ക്കും സ്വന്തം കുടുംബത്തിനും കൊടുക്കുന്നുണ്ട് എന്നത് ഇടയ്ക്ക് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. പുതിയ കാലഘട്ടത്തില്‍ ആ പരിശോധന ഒരു അനിവാര്യതയാണ്.
4,
അബൂന്റെ സ്വർഗ്ഗവും ദൈവങ്ങളും .
അബൂന്റെ കൂടെ രാവിലെ തന്നെ ബൈക്കിൽ എട്ടുകാലി കണക്കെ പറ്റിപ്പിടിച്ച് പോവുമ്പോ ഭക്ഷണം കഴിക്കാൻ ഒരു 2000 രൂപ എടുത്താൽ മതി എന്ന് മാത്രമാണ് അവൻ മിണ്ടിയത്..എങ്ങൊട്ടാണെന്നോ എന്തിനാണെന്നോ അവൻ മിണ്ടിയില്ല ..നീ വണ്ടിയിൽ കേറട പൊട്ടാ എന്നും പറഞ്ഞ് ഒരൊറ്റ പോക്കാണ്.. പണ്ടാരം ഇന്ന് പലതും പ്ലാൻ ചെയ്തിരുന്നു വെച്ചതാ.. സമീറിനോട് അവന്റെ കല്യാണം കഴിഞ്ഞതിന്റെ ചെലവ് വാങ്ങണം.. സലീമിന്റെ കല്യാണത്തിന് കളിക്കേണ്ട ഭീകര സൊറയുടെ പ്ലാൻ തയ്യാറാക്കണം..
അതിനേക്കാളുപരി fbയിലെ പ്രൊഫൈൽ പിക് ഒന്ന് കൂടി എഡിറ്റ് ചെയ്ത് സ്റ്റൈൽ കൂട്ടി ഇമ്മിണി ലൈക് വാങ്ങിക്കണം.. എന്റെ എല്ലാ പ്ലാനുകളും 90കളിൽ വാങ്ങിയ ഹീറോ ഹോണ്ടയുടെ ആ പഴയ ടുവീലർ അറിയാത്ത സ്ഥലത്തിന് വേണ്ടി തുപ്പിയ പുകയിൽ മറഞ്ഞില്ലാണ്ടെയായി..ഞാൻ അബുനോട് ചോദിച്ചു മച്ചാനെ കാര്യം പറ.. നീ എങ്ങോട്ടാണ് ഈ വണ്ടിയും നടയിലിറുക്കി പോകുന്നത്.. അബു എന്റെ ചോദ്യത്തിനു വെറുതെ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു അബു എന്ന ഹോജ രാജാവിന്റെ സ്വർഗത്തിലേക്ക് .. ഒലക്ക !! എന്ന് പറയാനാണ് എനിക്ക് തോന്നിയത് .. പക്ഷെ പറഞ്ഞില്ല .
ഒരുപാട് ദൂരം പിന്നിട്ട് ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോ ഹോട്ടലിന്റെ ബോർഡ് വായിച്ചപ്പോഴാ സ്ഥലം അടിവാരം ആണെന്ന് മനസ്സിലായത് .. നല്ല മഴ പെയ്തു തുടങ്ങി.. ചുറ്റും പേടിപെടുത്തുന്ന കാറ്റാണ്.. മഴത്തുള്ളികൾ ഹോട്ടലിന്റെ തകരം കൊണ്ടുണ്ടാക്കിയ മേൽക്കുരയിൽ വന്ന് പതിക്കുന്ന ശബ്ദം പുറത്ത് പെയ്യുന്നത് പേമാരിയാണെന്ന് തോന്നിപ്പിച്ചു.. ചോർന്നൊലിക്കുന്ന മേല്ക്കൂരക്ക് താഴെ ആരോ കൈ പൊട്ടിയ ഒരു കറ പിടിച്ച ചുവന്ന ബക്കററ് കൊണ്ട് വെച്ചു.. ആ ഹോട്ടലിൽ ഇരിക്കുന്ന എല്ലാവര്ക്കും അബൂനെ അറിയാം..കള്ളിമുണ്ട് മാത്രമെടുത് ചായ കുടിക്കാൻ വന്ന പലരും 25കാരനായ അബൂനെ കണ്ട് എഴുന്നേറ്റ് നിന്ന് തൊഴുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.. ചാത്താ കുടിയിലോക്കെ എന്താ പാട് ?? വെള്ളനെ സ്കൂളിൽ ചേർത്തോ ? അബു പരിചയക്കാരെ പോലെ വിശേഷം ചോദിച്ചു.. കുടിയിൽ തീ പൊകയണില്ല അബു മോനെ .. പിന്നെയാ ഇസ്കോൾ !! നീ വാ ചാത്താ എന്റെ കൂട്ടുകാരനാണിത്.. അവന് നിന്റെ ഊരോക്കെ ഒന്ന് കാണണമെന്ന് അബു ചാത്തനോട് പറഞ്ഞു.. അതിനെന്താ അബു മോനേ നമുക്ക് പൊവ്വാം.. ചാത്തൻ പറഞ്ഞു., ഇതെന്ത് കഥ ? എനിക്ക് അയാളുടെ ഊര് കണ്ടിട്ടെന്തു കാര്യം ? ഞാൻ ആലോചിച്ചു .. അങ്ങിനെ ഞങ്ങളുടെ ഇടയിൽ ചാത്തനെ ഇരുത്തി ഞങ്ങൾ ചാത്തന്റെ ഊരിലേക്ക് പുറപ്പെട്ടു .. ഇടക്ക് വെച്ച് ഞാൻ ഭക്ഷണം കഴിക്കാനെടുത്ത 2000 രൂപയും പിന്നെ അബുന്റെ കയ്യിലുണ്ടായിരുന്ന 2500 രുപയുമെടുത്ത് ഒരു ചിമ്മിണിവിളക്ക് കത്തിച്ച് വെച്ച പഴയ ഒരു പീടികയിൽ ചെന്ന് കുറെ അരിയും സാധനങ്ങളുമൊക്കെ വാങ്ങി വണ്ടിയുടെ നടുവിലിരിക്കുന്ന ചാത്തന്റെ കയ്യിൽ കൊടുത്ത് ഞങ്ങൾ യാത്ര തുടർന്നു.. അബുവിന് ഇതെന്തിന്റെ വട്ടാണെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .. മഴ ഭീകരമായി പെയ്യുന്നുണ്ട് .. അതിന്റെ വന്യത കൂടികൂടി വന്നു .. ചാത്തന്റെ ദേഹത്ത് തട്ടി മുഖത്ത് തെറിക്കുന്ന മഴത്തുള്ളികളെ ഞാൻ അറപ്പോടെ തുടച്ചു മാറ്റി .. എങ്ങോട്ടെന്നറിയാതെ വണ്ടി ഓടിക്കൊണ്ടേയിരുന്നു.
മൂന്നാളെ കയറ്റി കല്ല് നിറഞ്ഞ വഴികളിലൂടെ പോകുന്നതിനെതിരെ ബൈകിലെ സീറ്റും സ്പ്രിങ്ങും വീലും ബ്രയ്ക്കുമൊക്കെ പതിവില്ലാത്ത ശബ്ദങ്ങളുണ്ടാക്കി പ്രതിഷേധം അറിയിച്ചു.. അബു ചാത്തനോട് ആരുടെയൊക്കെയോ വിശേഷങ്ങള് അന്വേഷിക്കുന്നുണ്ട് .. ഇടയ്ക്ക്കക്കെപോഴോ കാടിനുള്ളിലേക്ക് കയറുമ്പോ.. മഴയുടെ ചീറ്റിയടിക്കലും കാടിന്റെ വന്യതയും കണ്ട് പേടിച്ച് ഞാൻ ഒരു 15 മിനുട്ട് കണ്ണടച്ച് തുറന്നപ്പോഴേക്കും ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തിയിരുന്നു.. കാടിന്റെ നടുക്ക് ചെറിയ ഉയരങ്ങളിലായി കല്ല് കൊണ്ടും മണ്ണ് കൊണ്ടും മേല്ക്കൂര നിലത്ത് തട്ടുന്ന രീതിയിൽ നിർമ്മിച്ച ചെറിയ കൂരകൾ.. വണ്ടി സ്റ്റാന്ടിലാക്കി അബു അമ്മായിന്റെ വീട്ടിലേക്കു ഓടുന്ന പോലെ അവിടുത്തെ വീടുകളിലേക്ക് ഓടിച്ചെന്നു .. മഴ വക വെക്കാതെ അബൂനെ കണ്ട് ഓടി വന്ന ചെറിയ കുട്ടികൾ അബൂനെ അവരവരുടെ കുടിലുകളിലേക്ക് ക്ഷണിച്ചു .. അബു മൂക്കൊലിപ്പിച്ചു നടന്ന ഒരു കുട്ടിയെ എടുത്ത് ഉമ്മ വെച്ചിട്ട് എന്നോട് പറഞ്ഞു.. നീയെന്താട അന്തം വിട്ടു
നിൽക്കുന്നത് ? ഇങ്ങ് കേറിപോരെടാ .. അങ്ങിനെ വീടെന്നു കഷ്ടിച്ച് വിളിക്കാവുന്ന ആ 5 മണ്‍കൂനകളുടെ അടുത്തേക്ക് നടന്നു .. നേരത്തെ വാങ്ങിവെച്ച അരിയും സാധനങ്ങളും ചാത്തൻ അബുവിന്റെ മുന്നിൽ ഭവ്യതയോടെ കൊണ്ട് വെച്ചു .. അബു അത് 5 വീട്ടുകാർക്ക് ഭാഗിച്ചു കൊടുത്തു ..അത് കിട്ടിയപ്പോ എല്ലാർക്കും ഉത്സവ പ്രതീതിയായിരുന്നു..എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു .. അബുനോട് പറഞ്ഞപ്പോ.. ഒന്ന് ക്ഷമിക്കളിയാ എന്ന് പറഞ്ഞു ..തണുപ്പ് കൂടി കൂടി വന്നു .. മഴ പൊടിഞ്ഞു കൊണ്ടേയിരുന്നു .. കാടിന്റെ നടുക്കാണ് ഈ ഇരിക്കുന്നതെന്ന് ആലോജിച്ചപ്പോ കുറച്ച് പേടി തോന്നി .. തണുപ്പ് സഹിക്കാൻ പറ്റുന്നില്ല.. വാപ്പിച്ചി വാങ്ങി തന്ന ടി ഷർട്ടിന്റെ നാനാ ഭാഗത്തും കൂടി തണുപ്പ് ഇരച്ചു കയറി.. ഞാൻ രണ്ട് കൈ കൊണ്ട് എന്നെ തന്നെ കെട്ടിപ്പിടിച്ചു വിറച്ചിരുന്നു .. അടിവസ്ത്രം പോലും ഇടാതെ ചോറാവുന്നതും കാത്ത് കിടന്നുറങ്ങുന്ന ചെറിയ കുഞ്ഞുങ്ങളെ കണ്ടപ്പോ പാവം തോന്നി .
വിശപ്പ് കൂടി കൂടി വന്നു .. വിശപ്പും തണുപ്പും ഒരുമിച്ച് ആക്രമിക്കുന്നത് പോലെ തോന്നിയെനിക്ക് .. ഞാൻ അബൂനെ വിളിച്ചു .. നീ വണ്ടിയെടുക്ക് നമുക്ക് വീട്ടിൽ പോകാം .. സമയം 8 ആയി.. വിശന്നിട്ട് പാടില്ല മച്ചാനെ .. അബു എഴുന്നേൽക്കുന്നതിനിടയിൽ.. ചൂട് ചോറും പരിപ്പ് ഇട്ട മുളക് കറിയും നാല് പച്ച മുളകും വിളമ്പിയ ഒരു പഴയ തകര കിണ്ണം എന്റെ നേർക്ക് നീട്ടി കറ പിടിച്ച പല്ലുകൾ പുറത്ത് കാട്ടി ഒരു വൃത്തിയും മെനയുമില്ലാത്ത ഒരു കുട്ടി ചിരിച്ചു .. വാങ്ങി കഴിച്ചോട എഴുന്നേറ്റു നിന്ന അബു പറഞ്ഞു.. എനിക്കത് വാങ്ങി കഴിക്കാൻ അറപ്പ് തോന്നുന്നുണ്ടെന്ന്ന്ന് മനസ്സിലാക്കിയ അബു പറഞ്ഞു ..പേടിക്കണ്ട നീ ആഴ്ചക്ക് അമ്പത് പ്രാവശ്യം കഴിക്കുന്ന ഫ്രൈഡ് ചിക്കന്റെ വിഷമൊന്നും ഉണ്ടാവില്ല അതില് .. അവര് ഭക്ഷണത്തെ ജീവനെ പോലെ ബഹുമാനിക്കുന്നവരാ .. ധൈര്യത്തോടെ കഴിച്ചോ .. മനസ്സിലെ അറപ്പിനെ വയറ്റിലെ വിശപ്പ് പൊരുതി തോല്പ്പിച്ചു.. ഞാൻ ആ കിണ്ണം വാങ്ങി.. അബുവും കുട്ട്യോളും നാലഞ്ചു കുടിയിലുള്ള പത്തു പതിനാറു പേരും ഒരുമിച്ചാണ് അന്ന് ഭക്ഷണം കഴിച്ചത് .. സമയം ഏറെ ഇരുട്ടി .. എല്ലാവരും ഉറങ്ങി തുടങ്ങിയിരിക്കുന്നു.. ഞാനും അബുവും കുട്ടികളുടെ വാശിക്ക് അവരുടെ കൂടെ കിടന്നു.. അങ്ങിനെ കുട്ടികളും ഉറക്കമായി.
നീ ഉറങ്ങിയോ ?? ഇരുട്ടിൽ നിന്ന് ഒരു അശരീരി പോലെ അബു ചോദിച്ചു .. ഇല്ല .. തണുത്ത് വിറച്ചിട്ട് കിടക്കാൻ പറ്റുന്നില്ല അല്ലെ ? 'അതെ' ..ഞാൻ സത്യം പറഞ്ഞു .. ഈ കുട്ടികൾക്കൊക്കെ അത് ശീലമായിരിക്കുന്നു.. ഒരു കണ്ടം ട്രൌസരുമിട്ട് കിടന്നുറങ്ങുന്ന കുട്ടികളെ നോക്കി അബു പറഞ്ഞു ..അവർക്കാരോടും ഒരു പരാതിയുമില്ല പരിഭവവുമില്ല !!.. അബു പറഞ്ഞു തുടങ്ങി .. ഞാൻ ഇവിടെ ആദ്യമായിട്ട് വന്നത് കോളേജിലെ ഒരു പ്രോജക്റ്റ് ചെയ്യാൻ വേണ്ടിയാണ് .. വന്നപ്പോ ഒരു കാഴ്ച കണ്ടു .. പട്ടിണി കാരണം മരിച്ച ഒരു കുട്ടിയെ അടക്കം ചെയ്യുന്നത് .. വിശപ്പ് കാരണം ഈ ഊരിൽ മരിച്ചു വീണ മൂന്നാമത്തെ കുട്ടിയായിരുന്നു അത് .. കൂട്ടുകാരനെ അടക്കം ചെയ്യുന്നതും നോക്കി ഒട്ടിയ വയറുമായി തന്റെ ഊഴവും കാത്തു നില്ക്കുന്ന പിഞ്ചു കുട്ടികളുടെ മുഖം കണ്ടപ്പോ പേടി യും സങ്കടവും തോന്നിയെനിക്ക് .. അന്ന് മുതൽ ഇന്ന് വരെ .. ഇവരെ ഓർക്കാതെ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല .. എല്ലാ മാസവും ഇവരെ വന്നു കണ്ടിട്ട് എന്തെങ്കിലും കൊടുത്തിട്ടില്ലെങ്കിൽ എനിക്ക് തിന്നാൽ ഇറങ്ങില്ല. പിന്നെ നിന്നെയിങ്ങോട്ട് കൊണ്ട് വന്നതിന് ഒരു കാരണമുണ്ട് .. അതെന്റെ heroism കാണിക്കാനല്ല.. അബു പറഞ്ഞത് കേട്ടോണ്ടിരിക്കുമ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.. അബു തുടർന്നു..കഴിഞ്ഞ ആഴ്ച നമ്മുടെ സമീറിന്റെ കല്യാണത്തിന് നീയും കൂട്ടുകാരും കളിച്ച സൊറ .. കല്യാണത്തിന് വരുന്ന അതിഥികൾക്ക് കഴിക്കാനുണ്ടാക്കിയ ചോറും കറിയും ഒരു കുപ്പി മദ്യത്തിന്റെ ചൂടിൽ കിണറ്റിലെറിഞ്ഞത് .. അതെന്റെ നെഞ്ചിലാണ് കൊണ്ടത് നൌഫലേ.. അതിലൊരു പിടി ചോറ് കൊണ്ട് രക്ഷിക്കാൻ പറ്റിയ ജീവനുകൾ ഈ മലയിൽ ഇങ്ങിനെ പലയിടത്തുമുണ്ടെന്ന് കാണിച്ചു തരണമെന്നുണ്ടായിരുന്നു എനിക്ക്.. ആ ചോറ് കൊണ്ട് രക്ഷിക്കാമായിരുന്ന മൂന്ന് പൈതങ്ങളുടെ ശവമുണ്ട് ഈ മണ്ണിൽ.. നിനക്കൊക്കെ ഫെയ്സ്ബൂകിൽ പ്രൊഫൈൽ പിക്ക് ന് ലൈക് 100 കടന്നില്ലെങ്കിൽ ചോറ് ഇറങ്ങില്ല ..പിന്നെ ലൈസൻസ് തൊട്ട് പാസ്പോര്ട്ട് വരെ എന്തെടുത്താലും കണ്ണിൽ കണ്ടവന്മാര്കൊക്കെ കണ്ട ഹോട്ടലിൽ നിന്നൊക്കെ തിന്ന് ചർധിക്കുന്ന വരെ ട്രീറ്റ് കൊടുക്കണം .. ഇല്ലെങ്കിൽ മോശമാണല്ലോ അല്ലെ .!
നമ്മുടെ നാട്ടിൽ ഹോട്ടൽ ബിസിനസ് ഇത്ര വളരാൻ കാരണം വേറൊന്നുമല്ല .. നമുക്കൊക്കെ കുറച്ചധികം പൊങ്ങച്ചം കാണിക്കണം .. underwear തൊട്ട് അങ്കമാലിയിൽ ഒരു രണ്ടു സെന്റ് ഭൂമി വാങ്ങിയാൽ വരെ 10000ന് 12000ന് കണ്ട ഹോട്ടലിൽ കേറി ചെലവു കൊടുക്കണം .. എന്നിട്ടതിൽ പകുതിയോളം waste ആക്കണം ..നൌഫലേ ജീവിതത്തിൽ എന്ത് സന്തോഷം വന്നാലും അത് ഇവരെപോലെ ഒന്നുമില്ലാത്തവരുടെ കൂടെ പങ്കിടാൻ ശ്രമിക്കണം ..അപ്പോൾ അവരുടെ മുഖത്ത് കാണുന്ന ചിരിയിലും സന്തോഷത്തിലും നിനക്ക് ദൈവത്തെ കാണാൻ കഴിയും ..പള്ളിയിലോ അമ്പലത്തിലോ ദിവസവും പത്ത് പ്രാവശ്യം പോകുന്നതിനേക്കാളും പുണ്യം കിട്ടും മാസത്തിലൊരു ദിവസം ഇവർക്കെന്തെങ്കിലും ചെയ്തു കൊടുത്താൽ .. സമീറിന്റെ വീട്ടിൽ നിങ്ങൾ കിണറ്റിൽ കൊണ്ടെറിഞ്ഞ ഭക്ഷണമുണ്ടല്ലോ.. ആ ഭക്ഷണം കിട്ടാതെ മരണപ്പെട്ടവരുടെയും ആ ഭക്ഷണത്തിന് വേണ്ടി രണ്ട് പകലന്തി ഒട്ടിയ വയറുമായി കാത്തിരിക്കുന്നവരുടെയും ശാപമുണ്ടല്ലോ.. അതൊരിക്കലും നിങ്ങളെ വിട്ട് പോവില്ല നൗഫലേ.. facebook,whatsapp,like,share,comment,profile pic.., എന്ത് ജീവിതമാണെടോ നിന്റെയൊക്കെ ??.അബു പറഞ്ഞു നിർത്തി .
ശാന്തനായി അബു പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി.. കുറച്ചു നേരം മുൻപ് ചെറുതായി ഒന്ന് വിശന്നപ്പോ ഞാൻ കാട്ടികൂട്ടിയ പരാക്രമണം എനിക്കോർമ വന്നു .. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം കിട്ടിയില്ല..ഞാനും അബുവും തിരിച്ചു പോകാനൊരുങ്ങി ബൈകിൽ കയറുമ്പോ പേരിനൊരു അടിവസ്ത്രം മാത്രമിട്ട ഒരു കുട്ടി വന്ന് എന്റെ കയ്യിൽ ഉമ്മ വെച്ചു .. ഞാൻ അവനെ എടുത്തുയർത്തി ഇനിയും വരുമെന്നും ശ്വാസം പോലെ നോക്കുമെന്നും മനസ്സിൽ പറഞ്ഞ് രണ്ട് കവിളിലും മാറി മാറി ഉമ്മ വെച്ചു .. അന്നേരം എനിക്ക് അറപ്പ് തോന്നിയില്ല..മനുഷ്യത്വമാണ് തോന്നിയത് ..അവന്റെ ചിരിയിൽ അബു പറഞ്ഞ ദൈവത്തെ ഞാൻ കണ്ടു ..അല്ലെങ്കിലും എനിക്ക് അറപ്പ് തോന്നേണ്ടത് എന്നോട് തന്നെയല്ലേ ..?.
അങ്ങിനെ നല്ല ഒരു മനസ്സുള്ള പുതിയ ഒരു മനുഷ്യനായിട്ട് ഈ കാലത്തിനിടക്കുള്ള സൌഹൃധത്തിൽ അബു എനിക്ക് ഒരിക്കലും കാണിച്ചു തരാതിരുന്ന അബുവിന്റെ സ്വർഗത്തിൽ നിന്ന് അബുവിന്റെ ദൈവങ്ങളോട് ഇനിയും വരുമെന്ന് മനസ്സിൽ വാക്ക് കൊടുത്ത് യാത്ര പറഞ്ഞിറങ്ങി.
ടീച്ചര്‍
ഒരു പരീക്ഷാഹാളിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്.പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിയുന്നതിനു മുമ്പേ അവനെഴുന്നേറ്റു. പേപ്പറു കെട്ടാനുള്ള നൂലു ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി.
"കുറച്ചു കഴിയട്ടെ.താനവിടിരിക്ക്!"
" ഇവിടിരുന്നിട്ടെന്താ?എഴുതിക്കഴിഞ്ഞു. എനിക്ക് പോണം."
അവന്‍റെ അക്ഷമയും ധിക്കാരവും എന്നെ ചൊടിപ്പിച്ചു. ഞാൻ കറയറ്റ നന്മയുടെ നിറകുടമല്ലാത്തതിനാൽ എന്‍റെ 'ടീച്ചറീഗോ' പുറത്തുചാടി. എനിക്കും വാശിയായി.
"പറ്റില്ല... അര മണിക്കൂറിനു മുമ്പേ ഞാൻ നൂലു തരുന്നില്ല."
ജോലിയിൽ പ്രവേശിച്ചിട്ടേയുള്ളൂ. എന്‍റെ ആരംഭശൂരത്വത്തിന്‍റെ ഭീകരാക്രമണം കുട്ടികൾ അനുഭവിക്കുന്ന കാലം കൂടിയാണ്. എന്‍റെ അഭിമാനപ്രശ്നമാണ്. ഞാനവനെ തറപ്പിച്ച് നോക്കിക്കൊണ്ട് നിന്നു.അവനാ നോട്ടത്തെ കണ്ണുകൾ കൊണ്ട് എതിരിട്ട് അൽപ്പനേരം നിന്നു.പിന്നെ അസ്വസ്ഥതയോടെ ബഞ്ചിലിരുന്നു.
ഒരു ദിവസം ജനറൽ ക്ലാസ്സിൽ അവൻ. അവൻ എന്‍റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്ന് എനിക്കതു വരെ അറിയില്ലായിരുന്നു. അറ്റൻഡൻസില്ലാത്തവരുടെ 'ബ്ലാക്ക് ലിസ്റ്റിൽ ' അവനും ഇടം പിടിച്ചിട്ടുണ്ട്. ഹാജർ പുസ്തകത്തിൽ അ പേരിനു നേരെ അന്നാദ്യമായി ഞാൻ ഹാജർ രേഖപ്പെടുത്തി." ഇങ്ങനെ പോയാൽ പരീക്ഷ എഴുതേണ്ടി വരില്ലെ"ന്ന പതിവുഭീഷണി മുഴക്കി. അവൻ മിണ്ടാതെ കേട്ടിരുന്നു.
" ഇത്ര ബുദ്ധിമുട്ടി എന്തിനാടോ താൻ കോളേജീച്ചേർന്നേ?വേറൊരാൾടെ അവസരോം കളഞ്ഞിട്ട്.... "
വാക്കുകൾ മുഴുവനാക്കാനാവാതെ ഞാൻ ദേഷ്യം കൊണ്ട് വിക്കി. നിർവികാരനായി അവൻ നിന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടുള്ള ആ നിൽപ്പ് എന്റെ അമർഷത്തെ ഊതിക്കത്തിച്ചു.
"ഉറങ്ങാനാണെങ്കിൽ വേറെ വല്ല സ്ഥലോം നോക്ക്. ക്ലാസ്സിലിരിക്കണ്ട."
അവൻ പെട്ടെന്ന് മുന്നിലിരുന്നിരുന്ന നോട്ട് ബുക്കുമെടുത്ത് ക്ലാസ്സീന്നിറങ്ങിപ്പോയി.
ക്ലാസ്സ് മുഴുവൻ നിശ്ശബ്ദമായി ആ പോക്ക് നോക്കിയിരുന്നു.
പരിചിത ഭാവത്തിൽ അവനെഴുന്നേറ്റു. വായിച്ചിരുന്ന പേപ്പർ മടക്കി വെച്ചു.
" ചെരിപ്പ് നോക്കാനാ?"
" ആ "
" എങ്ങനത്ത്യാ?"
ഞാൻ ചില്ല് കൂട്ടിലിരിക്കുന്ന ഒരു ചെരിപ്പിനു നേരെ കൈ ചൂണ്ടി. അവനതെടുത്തു.അധികം തിരയാനൊന്നും തോന്നിയില്ല. പാക്ക് ചെയ്യാനൊരുങ്ങിയ അവനെ തടഞ്ഞു കൊണ്ട് ഞാനത് കൈയിൽ വാങ്ങി. എൻ്റെ പൊട്ടിയ ചെരുപ്പിന്‍റെ ഒറ്റപ്പിടിയിൽ നിന്നും കാലിനെ രക്ഷപ്പെടുത്തി പുതിയ ചെരുപ്പിനുള്ളിലേക്ക് വിരലുകളെ പ്രവേശിപ്പിച്ചു.ചെരുപ്പിടുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു:
"താനിവിടാണോ?"
"ആ... അഞ്ചുമണി വരെ. "
" കോളേജി വരാറില്ലേ?"
"ഇല്ല."
"പരീക്ഷ ആവാറായില്ലേ?"
" ഉം "
" എഴുതണില്ലേ?"
" എഴുതണം"
പിന്നെന്താണ് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അവനും ചോദ്യങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നതു പോലെ തോന്നി. ഞാൻ പൈസ കൊടുത്ത് കടയിൽ നിന്നുമിറങ്ങി.
ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.
വീണ്ടും അവൻ!
"ടീച്ചറേ..... " അവൻ പുഞ്ചിരിച്ച് അടുത്തേക്കു വന്നു. ആദ്യമായി അന്നാണെന്നു തോന്നുന്നു അവനെന്നെ 'ടീച്ചറേ'ന്ന് വിളിക്കുന്നത്.
"എന്‍റെ സ്റ്റുഡൻ്റാ". ഞാൻ നിശാന്തിനോടു പറഞ്ഞു.
ഗുരുവായൂരിൽ ഒരു രാത്രി .ഞാനും നിശാന്തും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സിമൻ്റു തറയിൽ കുറേ നേരമിരുന്നു.പിന്നെ പതുക്കെ എഴുന്നേറ്റു. മോൻ വീട്ടിലാണ്. ഉണർന്നാൽ വാശി പിടിക്കും. മോളന്ന് ജനിച്ചിട്ടില്ല. മോനു വേണ്ടി എന്തെങ്കിലും വാങ്ങാമെന്നു കരുതി ഞങ്ങൾ അടുത്ത കടയിൽ കയറി.
നിശാന്ത് അവനു നേരെ ചിരിച്ചു കൊണ്ട് കൈകൾ നീട്ടി. അവനാ കരം കവർന്നു പേരു പറഞ്ഞു പരിചയപ്പെട്ടു.
"തൃശ്ശൂരെ കടേന്ന് മാറ്യോ താൻ?" ഞാൻ ചോദിച്ചു.
"ഇല്ലാ... പകലവിടെത്തന്നാ.. രാത്രി ഇവടേം"
എനിക്ക് പെട്ടെന്ന് കുറ്റബോധം തോന്നി. ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയ അവനെ ഞാൻ ഇറക്കിവിട്ട ആ ദിവസത്തെക്കുറിച്ചോർത്ത്.
"വീടെവിടാ?"നിശാന്താണ് ചോദിച്ചത്. അവൻ സ്ഥലം പറഞ്ഞു.
"താനപ്പോ എപ്പളാ വീടെത്താ?"നിശാന്തിന്‍റെ ആശങ്ക.
" വീട്ടീപ്പോവാറില്ല."
ചോദ്യാവലിയിൽ നിന്ന് രക്ഷപ്പെടാൻ അവൻ പെട്ടെന്ന് ചോദിച്ചു:
"ടീച്ചർക്കെന്താ വേണ്ടേ?"
നിശാന്ത് എന്തോ പറഞ്ഞു. അവനതെടുക്കാൻ അകത്തേക്കു നടന്നു. എന്റെ മുഖം കണ്ട് നിശാന്ത് ചോദിച്ചു:
"എന്തു പറ്റി?"
"ഒന്നൂല്ല..." ഞാൻ ചുമൽ കുലുക്കി മുകളിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്കിന്റെ വർണ്ണപ്പാവകളിലേക്കു നോക്കിക്കൊണ്ടു നിന്നു. അവ കാറ്റത്ത് ഇളകിയാടുന്നുണ്ട്. ഉള്ളിൽ ഭാരം വന്നു നിറഞ്ഞ് ചലിക്കാനാവാതെ നിൽക്കുന്നത് ഞാനാണ്.
കുറേ നാൾ കഴിഞ്ഞ് മറ്റൊരു ദിവസം. ഡിപ്പാർട്ട്മെൻ്റിൽ ഞാൻ തനിച്ചിരിക്കുമ്പോൾ അവൻ വന്നു.കൈയിലൊരു പേപ്പറുണ്ട്.
ഞാൻ കൈ നീട്ടി ആ പേപ്പർ വാങ്ങി. ഭംഗിയുള്ള കൈപ്പട. പേപ്പറിൻ്റെ തലക്കെട്ട് മനോഹരമായി എഴുതിയിരിക്കുന്നു. ചില ചിത്രപ്പണികളുമുണ്ട്.
"താൻ വരക്കോ?"
"ഏയ്...." അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
" ഇതാരാ വരച്ചേ?"
" അത് ഞാനന്ന്യാ "
"വരക്കില്ലാന്ന് പറഞ്ഞിട്ട്.....?"
"ഇതാണോ വര?" അവൻ ചിരിച്ചു. ഞാനും.
"പരീക്ഷ എങ്ങനിണ്ടാർന്നു?"
"കാര്യല്ല. തോൽക്കും."
ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു.
"സാരല്യ..... ഇനീം എഴുതിടുക്കാലോ " ഞാനും വിട്ടുകൊടുത്തില്ല.
അവൻ പിന്നെയും ചിരിച്ചു.
" വീട്ടിലാരൊക്കിണ്ട്?"
അവന്‍റെ ചിരി മങ്ങി.മേശവിരിപ്പിൽ നഖം കൊണ്ടു കോറി അവൻ അലക്ഷ്യമായി പറഞ്ഞു.
എല്ലാരൂണ്ട് "
" എല്ലാരുംന്ന്ച്ചാ? "
ഞാൻ വിടാൻ ഭാവമില്ല.
"അനിയത്തി..... " അവൻ വാക്കുകൾ മുറിച്ചു.
" അച്ഛനുമമ്മേം?"ഞാൻ മുറിവിൽ കുത്തിയിളക്കൽ തുടർന്നു.
"അച്ഛൻ മരിച്ചു. നേർത്തെ...."
"അമ്മ.....?"
"വീട്ടിലുണ്ട്..... "
അവന്റെ മുഖം അരിശം കൊണ്ട് ചുവക്കുന്നതുപോലെ.
" വീട്ടീപ്പോവാറില്ലേ താൻ?"
" ഇല്ല "
" എവിട്യാ ഉറങ്ങാ?"
"കട പൂട്ട്യാ ഗുരുവായൂര് എവടേങ്കിലും... വല്ലപ്പളും വീട്ടീപ്പൂവും.....അനിയത്തീനെക്കാണാൻ തോന്നുമ്പോ "
പിന്നെ അവൻ പൂരിപ്പിച്ചു:
"ഒറക്കൊന്നും വരില്ല ടീച്ചറേ.... എവിടക്കിടന്നാലും കണക്കാ.. " അവൻ ചിരിച്ചു.
"ന്നാ ക്ലാസ്സീപ്പോരേ... സുഖനിദ്ര വാഗ്ദാനം ചെയ്യുന്നു." സന്ദർഭത്തിന്‍റെ കനം കുറക്കേണ്ടത് എന്‍റെ ആവശ്യമായിരുന്നു. എനിക്ക് പൊള്ളാൻ തുടങ്ങിയിരുന്നു.
അവനതു കേട്ട് ചിരിച്ചു.പ്രസന്നൻ മാഷ് ഡിപ്പാർട്ട്മെൻറിൻ്റെ അകത്തേക്കു വന്നു. ക്ലാസിലേക്കു പോകാൻ നേരമായി. ഞാനെഴുന്നേറ്റു. അവൻ യാത്ര പറഞ്ഞ് എനിക്കു മുന്നിൽ നടന്നു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർമെന്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.
"എന്താടോ?"
"ടീച്ചറേ..... ഒരുപകാരം ചെയ്യണം. എനിക്ക്... എനിക്ക് കുറച്ച് പൈസ വേണം."
എന്തിനാണെന്ന് ചോദിക്കാൻ എനിക്കു തോന്നിയില്ല. അത്രക്ക് അത്യാവശ്യമാണെന്ന് പരീക്ഷീണമായ ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് പേഴ്സെടുത്ത് പുറത്തു വന്നു.അത് അവനു നേരെ നീട്ടി.
" എടുത്തിട്ട് തന്നാ മതി."
അവനാ പേഴ്സ് വാങ്ങി. അതീന്ന് ഏതാനും നോട്ടുകളെടുത്തു. പേഴ്സ് തിരികെത്തന്നു.
" ഞാൻ തരാട്ടാ.... കുറച്ചു വൈകും... ന്നാലും തരും."
"തിരക്കില്ലാ..... എപ്പളാച്ചാ തന്നാ മതി."
" ആ." അവൻ ആ പൈസ പോക്കറ്റിലിട്ട് തിടുക്കത്തിൽ നടന്നകലുന്നതും നോക്കി ഞാൻ വാതിൽക്കൽ നിന്നു.
പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.
" അന്ന് വാങ്ങീത്..... "
" അത്യാവശ്യണ്ടെങ്കി വെച്ചോ... പിന്നെത്തന്നാ മതി."ഞാൻ പറഞ്ഞു.
" വേണ്ട ടീച്ചറേ..... പൈസണ്ട് കയ്യില്.... നോക്ക്യേ... " അവൻ മുന്നോട്ടൽപ്പം കുനിഞ്ഞ് പോക്കറ്റ് കാട്ടിത്തന്നു. ഏതാനും നൂറുരൂപാനോട്ടുകൾ പോക്കറ്റിലുണ്ടായിരുന്നു.
" പണിയെടുത്ത് കിട്ടീതാ..." അവൻ അഭിമാനത്തോടെ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി പൈസ വാങ്ങി.
"തിരിച്ചു തന്നില്ലെങ്കി ഇനിയെനിക്ക് ചോദിക്കാൻ തോന്നില്ല. തരാൻ ടീച്ചർക്കും മടിയാവും... അന്ന് തീരെ പറ്റാണ്ടായപ്പളാ വന്നേ.... അനിയത്തീടെ ഫീസടയ്ക്കാൻ.... കുറേ ഓടി അന്ന്.... "
"അനിയത്തി എവിടാ ?"
അവൻ സ്ഥലം പറഞ്ഞു.
"അന്ന് പരീക്ഷാ ഹാളില് വെച്ച് ടീച്ചറും ഞാനും വഴക്കിട്ടില്ലേ? അത് അവൾക്ക് വേണ്ടീട്ടാർന്നു... "
ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.
"അവളെ ചേർക്കാൻ പോണ്ട ദിവസാർന്നു.... ട്രെയിൻ പോവുന്ന് പേടിച്ചിട്ടാ ഞാൻ..."
"എന്നോടു പറയാർന്നില്ലേ?"
"പറഞ്ഞാ വിശ്വസിച്ചില്ലെങ്കിലോ?അതാ.... "
ഞാൻ ചിരിച്ചു.
"എനിക്കന്ന് ടീച്ചറെ കൊല്ലാൻ തോന്നി. അത്രയ്ക്ക് ദേഷ്യാർന്നു. ആ പരീക്ഷാഹാളിലിരുന്ന് ഞാനെത്ര പ്രാകീന്നോ....."
ഞാനതു കേട്ട് പൊട്ടിച്ചിരിച്ചു. അവനും.
അവനന്നാണ് വീടിനെക്കുറിച്ച് പറഞ്ഞത്. രോഗബാധിതനായ അച്ഛനെയും രണ്ട് കുഞ്ഞുങ്ങളേയും വിട്ട് ഒരാൾക്കൊപ്പം ഇറങ്ങിപ്പോയ അമ്മയെക്കുറിച്ച് അവനന്ന് പറഞ്ഞു. അച്ഛൻ മരിച്ചപ്പോ അമ്മ തിരികേ വന്നത്.... തടയാൻ സാധിക്കാതെ നിരാലംബരായ രണ്ട് കുട്ടികൾ നിന്നത്.... മൺചുവരുകളുള്ള വീടിൻ്റെ ഉമ്മറത്ത് രണ്ടു കുട്ടികൾ തണുത്തു വിറച്ച് കിടന്നിരുന്നത്.... വലിയൊരു മഴയിൽ ആ വീട് നിലംപൊത്തി അകത്തു കിടന്നുറങ്ങുന്ന അമ്മയും അയാളും മരിച്ചു പോകണേന്ന് പ്രാർത്ഥിച്ച് നേരം വെളുപ്പിച്ചിരുന്നത്.....ഒക്കെ നിർവികാരതയോടെ അവൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അരക്ഷിതാവസ്ഥയുടെ നീറ്റലുമായി രണ്ടു കുട്ടികൾ കുട്ടിക്കാലം ചെലവിട്ടതോർത്ത് എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. കണ്ണീരിനെ അകത്തേക്കൊഴുക്കി ഞാൻ നിന്നു.
പറഞ്ഞ് തീർന്നപ്പോ അവനൊന്നും മിണ്ടാതെ അൽപ്പനേരം നിന്നു. വാക്കുകൾ കിട്ടാതെ ഞാനും.
" പോട്ടെ ടീച്ചറേ...."
"പരീക്ഷ എഴുതണില്ലേ?"
" തോൽക്കേള്ളൂ ..... "
"തോറ്റോട്ടെ..... എഴുതീട്ടേ തോൽക്കാവൂ.... "
അവന്‍റെ മുഖത്തേക്ക് നോക്കി അൽപ്പനേരം നിന്നു.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഡിപ്പാർമെന്റിലേക്കു വരുമ്പോ അവൻ പുറത്ത് എന്നെ കാത്തു നിൽക്കുന്നു. മുടിയൊക്കെ പാറി അലച്ചിലിൻ്റെ ക്ഷീണം മുഴുവൻ മുഖത്തു പേറി അവനെ കണ്ടപ്പോൾ എനിക്കാശങ്കയായി.
പിന്നീടവനെ കാണുന്നത് ഒരു പരീക്ഷക്കാലത്താണ്. "ടീച്ചറേ" ന്ന് വിളിച്ച് അവനടുത്തുവന്നു.പോക്കറ്റീന്ന് പൈസയെടുത്ത് എനിക്കു നേരെ നീട്ടി.
"ഞാനെഴുതിക്കോളാം ടീച്ചറേ..... "
* * * * *
മൂന്നു വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് അവനെ വീണ്ടും കണ്ടത്. മോളോടൊപ്പം ഞാൻ വീട്ടുമുറ്റത്ത് നിൽക്കുമ്പോ ഒരു ബൈക്കു നിർത്തി അവൻ ചിരിച്ചു കൊണ്ടിറങ്ങി വന്നു. എന്റെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഞാനോടിച്ചെന്ന് ഗേറ്റു തുറന്നു.
"നമ്പറൊക്കെ മാറ്റുമ്പോ ഒന്നു പറഞ്ഞൂടേ ടീച്ചറേ... "
" എവിടാ ഇപ്പോ? എന്ത് ചെയ്യാ?"
ജോലിയെക്കുറിച്ച് അവൻ അഭിമാനത്തോടെ പറഞ്ഞു. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മോൾ അവൻ്റടുത്തേക്ക് ചെന്നു.
" മോളുണ്ടായതൊക്കെ ഞാനറിഞ്ഞു. ഒരിക്കൽ കോളേജീച്ചെന്നപ്പോ ടീച്ചറ് ലീവിലാർന്നു."
പോക്കറ്റീന്ന് മിഠായിയെടുത്ത് അവനവൾക്കു കൊടുത്തു. അവളത് വാങ്ങി ചിരിച്ചു. എടുക്കാനായി അവൻ കൈ നീട്ടിയപ്പോൾ അവൾ തെന്നി ദൂരെ മാറി.
"മോനോ? "
"ഇവടില്യ..... അച്ഛന്‍റെ കൂടെ പുറത്ത് പോയിരിക്യാ...."
അവനകത്തേക്കു കയറിയിരുന്നു. അനിയത്തിയുടെ വിവാഹമുറപ്പിച്ച കാര്യം ആഹ്ളാദപൂർവ്വം പറഞ്ഞു. എല്ലാ വിശേഷങ്ങളും പറഞ്ഞപ്പോഴും 'അമ്മ' എന്ന രണ്ടക്ഷരം അവൻ്റെ നാവിൽ വന്നില്ല.ഞാനൊന്നും ചോദിച്ചുമില്ല. ആ രണ്ടക്ഷരം കൊണ്ട് അവൻ്റെ ആഹ്ലാദങ്ങളെ മുറിവേൽപ്പിക്കേണ്ടെന്നു തോന്നി.
"ടീച്ചറ് നരച്ചൂലോ?" എന്‍റെ നെറുകയിൽ വെളുക്കെ ചിരിച്ച് അവനെ എത്തിനോക്കിയ മുടിയിഴയെ അവൻ കണ്ടുപിടിച്ചു കളഞ്ഞു.
" വയസ്സായിട്ടാവും." ഞാൻ പറഞ്ഞു.
അവൻ ചിരിച്ചു.
" ആ.... വയസ്സാവട്ടെ!"
"ടീച്ചറെന്നാ റിട്ടയേഡാവാ?"
" പത്തിരുപത്തഞ്ച് കൊല്ലം കൂടിണ്ട് "
" അപ്പളക്കും എല്ലാ മുടീം നരക്കും ലേ?"
ഞാൻ ചിരിച്ചു. ജരാനരകൾക്കെതിരെയുള്ള എന്റെ കവചമാണ് അധ്യാപനമെന്ന് അവനറിയില്ലല്ലോ.
അകത്തു നിന്ന് അമ്മ ചായയുമായെത്തി. അവനത് വാങ്ങിക്കുടിച്ചു.അമ്മയോട് സംസാരിച്ചു. അമ്മ അകത്തേക്കു പോയപ്പോൾ അവനെഴുന്നേറ്റു.
" ഞാനിറങ്ങാ ടീച്ചറേ..... "
കൈയിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കവറെടുത്ത് അവനെന്റെ നേരെ നീട്ടി.
"എന്താദ് ?"കവർ വാങ്ങിക്കൊണ്ടു തന്നെയാണ് ഞാൻ ചോദിച്ചത്.
" ടീച്ചർക്ക് വാങ്ങീതാ. ഞാൻ പോയിട്ട് തുറന്നു നോക്ക്യാ മതി. അല്ലെങ്കിലെന്നെ കളിയാക്കും."
അവൻ പുറത്തിറങ്ങി.ഗേറ്റ് കടന്ന് ബൈക്കിൽ കയറി. കൈ ഉയർത്തി വീശി.എന്നിട്ട് ബൈക്ക് തിരിച്ചു.
ഞാൻ കൈയിലുള്ള കവർ തുറന്നു.
മാമ്പഴനിറമുള്ള ഒരു സാരി. ഒപ്പം ജയമോഹന്‍റെ 'നൂറു സിംഹാസനങ്ങളും.
Courtesy: whatsapp, unknown author s
1 അഭിപ്രായം:
വളരെ നന്നായിട്ടുണ്ട് നല്ല കുറെ സന്ദേശങ്ങൾ തന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ